Banner Ads

അച്ചൻകോവിലാറ്റിൽ ചാടിയ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സംസ്‌കാരം നടത്തി

മാന്നാർ : അച്ചൻകോവിലാറ്റിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ)-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളേജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയായിരുന്നു.

ബുധനാഴ്ച രാവിലെ ആറരയോടെ വിദ്യാർഥി വലിയപെരുമ്പുഴ ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരാണ് കണ്ടത്. തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ഉച്ചയോടെ അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയ്ക്ക് രണ്ടിന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നിധി, നീതു എന്നിവർ സഹോദരങ്ങളാണ്.