
തിരുവനന്തപുരം : കേരള തീരത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലയളവിൽ കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് എല്ലാ വർഷവും ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെയും മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് സാധാരണ പോലെ കടലിൽ പോകാം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.