
നെടുങ്കണ്ടം: ഇക്കഴിഞ്ഞ തുലാവർഷ പെയ്ത്തിൽ കൂട്ടാർ പുഴയിലുണ്ടായ മിന്നൽ പ്രളയത്തിൽ കൂട്ടാറിലെ റെജിമോന്റെ ‘വിനായക’ എന്ന ട്രാവലർ വാഹനം പൂർണമായും ഒലിച്ചുപോയിരുന്നു. ഒരു പൊങ്ങുതടി പോലെ ഒഴുകിനീങ്ങിയ ഈ വാഹനം റെജിമോന്റെ ഉപജീവനമാർഗ്ഗവും സ്വപ്നവുമായിരുന്നു.
ഈ ദാരുണ നഷ്ടത്തിൽ നാടൊന്നാകെ ദുഃഖത്തിലായിരുന്നെങ്കിലും, ഇപ്പോൾ കൂട്ടാറിന്റെ തീരത്ത് ഒരു ആശ്വാസക്കാഴ്ച അരങ്ങേറിയിരിക്കുകയാണ്.ട്രാവലർ നഷ്ടപ്പെട്ട റെജിമോന് അദ്ദേഹത്തിൻ്റെ ഉറ്റസുഹൃത്തുക്കൾ ഒരുമിച്ചു ചേർന്ന് അതേപേരിൽ പുതിയൊരു ട്രാവലർ സമ്മാനിച്ചു.പ്രളയത്തിൽ വാഹനം നഷ്ടപ്പെട്ട കൂട്ടാർ പാലത്തിനരികിൽ വെച്ച് തന്നെ പുതിയ വാഹനത്തിൻ്റെ താക്കോൽ കൈമാറി.
ബെംഗളൂരുവിലെ ഐ.ടി. എഞ്ചിനീയർമാരായ, കണ്ണൂർ സ്വദേശികളായ അഞ്ജിത, സുബിൻ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരാൾ എന്നിവരാണ് ഈ സ്നേഹസമ്മാനം നൽകിയത്.ഇവർക്ക് നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ, ഇവരുടെ സുഹൃത്തുക്കളായ രഹൻലാൽ, അശോകൻ എന്നിവരെയാണ് താക്കോൽ കൈമാറുന്ന ചടങ്ങിനായി ചുമതലപ്പെടുത്തിയത്.
ഇടുക്കി എട്ടാം മൈലിൽ നിന്നാണ് പുതിയ വാഹനം വാങ്ങിയത്.പഴയ ‘വിനായക’ ട്രാവലറിന് 17 സീറ്റുകളായിരുന്നെങ്കിൽ, പുതിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.സുഹൃത്തുക്കളുടെ ഈ സ്നേഹസമ്മാനം റെജിമോൻ്റെ തകർന്ന സ്വപ്നങ്ങൾക്ക് വീണ്ടും പ്രതീക്ഷയേകി.