
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടതിനെ തുടർന്ന് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. കേരളം പദ്ധതിയിൽ ഒപ്പിട്ടതിൽ യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും, കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ച കേന്ദ്ര നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ കേന്ദ്രം സർവ ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ചതിലൂടെ കേരളത്തിന് 1158.13 കോടി രൂപ നഷ്ടമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരാർ ഒപ്പിട്ടതോടെ ഇനി സംസ്ഥാനത്തിന് 1476 കോടി രൂപ ലഭിക്കും, കൂടാതെ സർവ ശിക്ഷാ പദ്ധതി പ്രകാരം 971 കോടി രൂപയും കിട്ടും.
ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകൾ തുടങ്ങിയ കുട്ടികളുടെ ആനുകൂല്യങ്ങളെ സാരമായി ബാധിച്ചു. “കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും സർക്കാർ വഴങ്ങാൻ തയ്യാറല്ല. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഫണ്ടല്ല, നമുക്ക് അവകാശപ്പെട്ടതാണ്,” മന്ത്രി കൂട്ടിച്ചേർത്തു.ദേശീയ വിദ്യാഭ്യാസ നയത്തിലെ നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ കേരളം സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.