
കൊച്ചി : ഭൂട്ടാൻ വഴി അനധികൃതമായി ആഡംബര വാഹനങ്ങൾ കടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മൂന്ന് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം സിനിമാ നടൻ അമിത് ചക്കാലക്കലിൻ്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടേതാണ്.
ഒളിപ്പിച്ച നിലയിലായിരുന്ന ഈ വാഹനങ്ങൾ അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം ഭൂട്ടാൻ കാർ കള്ളക്കടത്തിന് പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോഴ്‌സ് ആണെന്ന് ഇ.ഡി വ്യക്തമാക്കി. സതിക് ഭാഷ, ഇമ്രാൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഇ.ഡി കണ്ടെത്തി.
ഇവരുടെ മൊഴിയും ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജമായ എൻ.ഒ.സി.കൾ ഉപയോഗിച്ചാണ് ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചത്. ഭൂട്ടാനിലെ ഒരു ആർമി മുൻ ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ഭൂട്ടാനിൽ നിന്ന് 16 വാഹനങ്ങൾ വാങ്ങിയതായി കോയമ്പത്തൂർ സംഘം സമ്മതിച്ചു. ഇന്നലെ നടന്ന പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.