
മലപ്പുറം: ഗൂഗിൾ മാപ്പിന്റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാർ ഉൾകാട്ടിൽ കുടുങ്ങിയത് മണിക്കൂറോളം.വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം അകപ്പെട്ടത്.
സഹപ്രവർത്തകന്റെകല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി.വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാനായത്.