റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. റോഡിൽ 24 മണിക്കൂറും പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും നിയമിച്ച് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങൾ തടയാൻ എഐ ക്യാമറകൾ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോൾ നിരത്തുകളിലുള്ളത്. മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകൾ എത്തപ്പെടാത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകൾ ഇനി സ്ഥാപിക്കുക. എഐ ക്യാമറകളുടെ എണ്ണം കൂട്ടാൻ നേരത്തേ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരുന്നു.