Banner Ads

യുവതിയെ നാല് വർഷം മർദ്ദിച്ചത് പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ; ഭർത്താവിനെതിരെ കേസ്

കൊച്ചി : അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ ഭാര്യയെ നാല് വർഷത്തോളം ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

29 വയസ്സുകാരിയായ യുവതിയാണ് ഭർത്താവിനെതിരെ അങ്കമാലി പോലീസിൽ പരാതി നൽകിയത്. 2020-ലായിരുന്നു ഇവരുടെ വിവാഹം. 2021-ൽ പെൺകുഞ്ഞ് ജനിച്ചതു മുതൽ നാല് വർഷത്തോളമായി പല കാരണങ്ങൾ പറഞ്ഞ് ഭർത്താവ് യുവതിയെ ക്രൂരമായി മർദിച്ചിരുന്നു. മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് ആദ്യം പോലീസിനെ വിവരമറിയിച്ചത്.

ആദ്യം ഗാർഹിക പീഡനമായാണ് പോലീസ് കേസ് കരുതിയതെങ്കിലും യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതോടെയാണ് ക്രൂരമായ പീഡനത്തിന് പിന്നിലെ കാരണം പുറത്തുവന്നത്. പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിലാണ് താൻ തുടർച്ചയായി മർദനം നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.