Banner Ads

കേരളത്തെ ശ്വാസംമുട്ടിക്കാൻ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേന്ദ്രത്തിനെതിരെ ഡൽഹിയിൽ ആഞ്ഞടിച്ച് ധനമന്ത്രി

ദില്ലി : കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ കടുത്ത വെട്ടിക്കുറയ്ക്കലുകൾക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ വർഷം മാത്രം 17000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചതെന്ന് ബാലഗോപാൽ വ്യക്തമാക്കി. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ മാത്രം ലക്ഷ്യം വെച്ച് കേന്ദ്രം ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇങ്ങനെ ചെയ്യാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്താണെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിലൂടെ വലിയൊരു തുകയാണ് കേരളത്തിന് നഷ്ടമാകുന്നത്. ഐ ജി എസ് ടി പൂളിൽ നിന്നുള്ള തുകയിൽ 965 കോടി രൂപയുടെ കുറവ് വന്നിട്ടുണ്ട്.

ഇത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത് കേന്ദ്രവുമായി തർക്കിക്കാനല്ല മറിച്ച് സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ചോദിക്കാനാണ് താൻ എത്തിയതെന്ന് ബാലഗോപാൽ വ്യക്തമാക്കി. എല്ലാ ഫണ്ടുകളും ഒന്നിച്ച് തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.