
പാലക്കാട് : സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് വർണ്ണാഭമായ തുടക്കം. പതിനാല് ജില്ലകളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.
മാനുവൽ പരിഷ്കരിച്ചതിന് ശേഷമുള്ള ഈ സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് അരങ്ങേറുന്നത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തും. വിജയികൾക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കും. സ്കൂളുകളിൽ പ്രാർത്ഥനയിൽ ഏകീകരണം കൊണ്ടുവരും. എല്ലാ സ്കൂളുകളിലും ഒരേപോലെയുള്ള പാട്ട്/പ്രാർത്ഥനയാകണം. ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രബോധവും ഉൾക്കൊള്ളുന്ന പാട്ടുകളാണ് വേണ്ടത്.
ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിൻ്റെ പ്രാർത്ഥനകൾ നടക്കുന്നുണ്ട്. വിദ്യാർത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായി ഈ വിഷയം സമൂഹത്തിൻ്റെ ചർച്ചയ്ക്ക് വെക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടവും പങ്കെടുത്തു.
എന്നാൽ രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു.