കാബൂൾ: കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനിൽനിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരന്മാരുമായി കാബൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ട്രക്കിലും ഒരു മോട്ടോർ സൈക്കിളിലും ഇടിച്ചാണ് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന രണ്ടുപേരും ഉൾപ്പെടുന്നു. ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് ഹെറാത്ത് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസ് പൊട്ടിത്തെറിച്ചു. മരിച്ചവരെല്ലാം ഇറാനോട് ചേർന്ന അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽനിന്ന് ബസിൽ കയറിയ കുടിയേറ്റക്കാരാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അപകടവിവരം ഹെറാത്തിലെ താലിബാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ അഹ്മദുള്ള മൊട്ടാഖി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദാരുണമായ സംഭവം രാജ്യത്ത് വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.