തിരുവനനന്തപുരം:കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റിൽ . തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ മോഷ്ടിച്ചത്. സംഭവത്തിൽ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.
കരമന നെടുങ്കാട് പുതുമന ലെയ്നിൽ വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത് . ബൈക്കിലാണ് മൂന്നുപേരുമെത്തിയത്. പുതുമന ലെയ്നിൽ ഹേമലത, ജ്യോതി പത്മജ എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. സഹോദരിമാരായ ഹേമലതയും ജ്യോതി പത്മജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്നു ബൈക്കുകളിലായി രണ്ട് പുരുഷന്മാരും ഒരു യുവതിയുമാണ് വീട്ടിലേക്ക് എത്തിയത്.
സര്‍വേക്കെന്ന പേരിൽ വീട്ടിലെത്തിയ സംഘം വീടിനകത്തു കയറി വിവരങ്ങള്‍ ചോദിച്ചശേഷമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തശേഷം സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കവര്‍ച്ച നടന്ന നാലു മണിക്കൂറിനുള്ളിൽ തന്നെ കരമന പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.