
പുനലൂർ: പള്ളിവാസലില്‍ ജനവാസമേഖലക്ക് ചുറ്റും ആനക്കിടങ്ങ് നിർമാണം പൂർത്തിയായിവരുന്നു. അച്ചൻകോവില്‍-ചെങ്കോട്ട പാതയോട് ചേർന്ന് വനനടുവിലാണ് പള്ളിവാസല്‍ ഗ്രാമം. ഇവിടുള്ള പത്തോളം കുടുംബങ്ങള്‍ക്ക് ആനയുടെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന്‍റെ ഭാഗമായി വനത്തില്‍ ഒറ്റപ്പെട്ട പ്രദേശമായഈ കുടുംബങ്ങളുടെ ഏക്കർ കണക്കിനുള്ള ഭൂമിയിലെ വളരെ വർഷങ്ങള്‍ പഴക്കമുള്ള തെങ്ങും കവുങ്ങും മറ്റു കൃഷികളും അടുത്തകാലത്ത് ആനയിറങ്ങി വ്യാപകമായി നശിപ്പിച്ചിരുന്നു.
ഓരോ കുടുംബത്തിനും ഇത് വലിയ സാമ്ബത്തികനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെതുടർന്ന് വാർഡ് അംഗം സാനു ധർമരാജിന്‍റെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജനങ്ങളുടെ പരാതി സ്വീകരിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധനടപടിക്ക് തീരുമാനിക്കുകയായിരുന്നു. പള്ളിവാസല്‍ കൂടാതെ അച്ചൻകോവിലില്‍ മാത്രം ഒരു കോടി രൂപയുടെ പ്രതിരോധ നടപടികള്‍ക്ക് അനുമതിയായിട്ടുണ്ട്. ഇതിന്‍റെ നിർമാണ ജോലികളും അടുത്തുതന്നെ ആരംഭിക്കും.