ആലപ്പുഴ:ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അറസ്റ്റിൽ തമിഴ്‌നാട് ആന്ധ്ര അതിർത്തിയിൽ വെച്ചാണ് എക്സൈസ് സുൽത്താനെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയാണ് സുൽത്താൻ. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താനാണ്. മലേഷ്യയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കുഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ് സുൽത്താൻ.
തമിഴ്‌നാട് സ്വദേശിയായ സുൽത്താൻ കേരളത്തിൽ ഇടപാട് നടത്തിയത് തസ്‌ലീമ വഴിയാണ്. ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രീഡ് കഞ്ചാവുമായി തസ്‌ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നൽകിയിരുന്നു.നടന്മാർക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നൽകിയതായായിരുന്നു വിവരം.
തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രീഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിൽപ്പന ചെയ്തിരുന്നു.ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.