
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ അഭിഭാഷക കൂടിയായ ടീന ജോസിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി.ഒരു സുപ്രീം കോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നൽകിയത്. ഒരു സാമൂഹിക മാധ്യമത്തിലെ പോസ്റ്റിന് താഴെ, ‘അഡ്വ. മേരി ട്രീസ പി.ജെ.’ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ വഴിയാണ് ടീന ജോസ് കമന്റ് ചെയ്തത്.
സെൽറ്റൻ എൽ. ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്.”‘മുഖ്യമന്ത്രി നാളെ മുതൽ ഇറങ്ങുകയാണ്’ എന്ന പോസ്റ്റിന് താഴെ, ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.”സംഭവം വലിയ വിവാദമായതിനെത്തുടർന്ന്, ടീന ജോസിനെ തള്ളിപ്പറഞ്ഞുകൊണ്ട് സി.എം.സി. സന്യാസിനി സമൂഹം രംഗത്തെത്തി.
ടീന ജോസ് തങ്ങളുടെ സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ടീന ജോസിന്റെ പ്രാഥമിക അംഗത്വം 2009 ഏപ്രിൽ മാസത്തിൽ തന്നെ നഷ്ടപ്പെട്ടതാണ്.നിലവിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ഭവനത്തിൽ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിക്കുകയാണ് ഇവർ.ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ അവരുടെ സ്വന്തം തീരുമാനത്തിലും ഉത്തരവാദിത്തത്തിലുമാണ്.അവർ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും സന്യാസിനി സമൂഹം കൂട്ടിച്ചേർത്തു.നിലവിൽ, പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.