
കാസർഗോഡ്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. കാസർഗോഡ് പട്ട്ളം പരപ്പച്ചാൽ പുതിയപള്ളിക്ക് സമീപം താമസിക്കുന്ന 23 വയസ്സുകാരിയാണ് ആംബുലൻസിനുള്ളിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി.തിങ്കളാഴ്ച രാത്രി 11.45-നാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം ലഭിക്കുന്നത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.സന്ദേശം ലഭിച്ച ഉടൻതന്നെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് സ്ഥലത്തെത്തി.ആംബുലൻസ് പൈലറ്റ് സിജുകുട്ടൻ വി.പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ കെ.വി എന്നിവരാണ് യുവതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്.
ആംബുലൻസ് ഏഴാം മൈൽ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി.എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ കെ.വി. നടത്തിയ പരിശോധനയിൽ, പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി.തുടർന്ന്, ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും സുരക്ഷിതമായി പ്രസവം എടുക്കുകയുമായിരുന്നു.നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വഴിമധ്യേ യുവതിക്കും കുഞ്ഞിനും രക്ഷയായത്.