ന്യൂയോർക്ക് – ഇന്ത്യയെ ആക്രമിച്ച ദുഷ്ടശക്തികൾക്കു മുന്നിൽ മിണ്ടാതെ കീഴടങ്ങില്ല എന്ന് ശശി തരൂർ എംപി. ഭീകരതയുടെ ഭീഷണിക്കെതിരെ പരസ്പര ഐക്യദാർഢ്യത്തോടെയും ശക്തിയോടെയും ഒരുമിച്ച് നിൽക്കാൻ ആഗോള സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. 9/11 സ്മാരകത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നു ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ സംബന്ധിച്ചും വിശദീകരിക്കാൻ രൂപീകരിച്ച സർവ്വകക്ഷി ഇന്ത്യൻ പ്രതിനിധി സംഘം യുഎസിൽ സന്ദർശനം നടത്തുകയാണ്. സർവ്വകക്ഷി ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ശശി തരൂരാണ്.
“ഈ ഹൃദയസ്പർശിയായ സ്മാരകത്തിൽ നിങ്ങൾ കാണുന്ന അതേ മുറിവുകൾ ഇന്ത്യയിലുള്ള നമ്മളും അനുഭവിച്ചിട്ടുണ്ട്. ഐക്യദാർഢ്യത്തിന്റെ ആത്മാവിലാണ് ഞങ്ങൾ വന്നിരിക്കുന്നത്. യുഎസിനെപ്പോലെ ഇന്ത്യയും തീവ്രവാദത്തിന് വിധേയമായതിന്റെ ഗൗരവമേറിയ ഓർമ്മപ്പെടുത്തലിനായാണ് തങ്ങൾ എത്തിയിരിക്കുന്നത് . 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് കാണിച്ച ദൃഢനിശ്ചയം , ഏപ്രിൽ 22 ന് നമ്മെ ആക്രമിച്ച ദുഷ്ടശക്തികൾക്കെതിരെ ഞങ്ങളും കാണിച്ചു.” തരൂർ പറഞ്ഞു
“ഈ ആക്രമണം നടത്തിയവരും അവർക്ക് ധനസഹായം നൽകുന്നവരും പരിശീലനം നൽകുന്നവരും, അവരെ സജ്ജീകരിക്കുന്നവരും നയിക്കുന്നവരും ഒരു പാഠം പഠിച്ചിട്ടുണ്ടെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് ആവർത്തിച്ചാൽ ഞങ്ങൾ നിശബ്ദരായി ഇരിക്കില്ലെന്ന് ലോകത്തോട് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് നിസ്സംഗതയ്ക്കുള്ള സമയമല്ല, മറിച്ച് പരസ്പര ശക്തിക്കും പരസ്പര ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണെന്ന് ലോകം മനസ്സിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഈ ക്രൂരത ചെയ്തവരെ വേട്ടയാടുന്നത് ഞങ്ങൾ അവസാനിപ്പിക്കില്ല” തരൂർ പറഞ്ഞു.
, “ഈ ഭീകരർ എവിടെയാണ് താമസിക്കുന്നത്, അവരുടെ സുരക്ഷിത താവളങ്ങൾ എവിടെയാണ്, അവർക്കുള്ള പരിശീലനം, സജ്ജീകരണം, ധനസഹായം, മാർഗനിർദേശം, ആയുധം, നിർദ്ദേശം എന്നിവ എവിടെയാണ് നൽകുന്നത് എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഭീകരരെ മാത്രമല്ല , അവരെ സജ്ജരാക്കുന്നവരെ കൂടി പട്ടികപ്പെടുത്തി ഉപരോധം ഏർപ്പെടുത്തണമെന്നും തരൂർ യുഎന്നിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരും. നയതന്ത്രം, അന്താരാഷ്ട്ര രേഖകളുടെ നിർമ്മാണം എന്നിവയിൽ മാത്രം ഒതുങ്ങാൻ പോകുന്നില്ല. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഞങ്ങൾ ഉപയോഗിക്കും”.
ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എത്ര രൂക്ഷമാണെന്ന് ലോകത്തിനു മുന്നിൽ വ്യക്തമാക്കാൻ യുഎസിലെ ഇന്ത്യൻ പ്രവാസി സമൂഹവും സജീവമായി ഇടപെടണമെന്ന് തരൂർ അഭ്യർഥിച്ചു.
“നിങ്ങൾ ഈ രാജ്യത്ത് വളരെ സ്വാധീനമുള്ള ഒരു പ്രവാസിസമൂഹമാണ്. നിങ്ങൾ ഇവിടത്തെ പൊതുജീവിതത്തിൽ സജീവമാണ്. നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമാണ്… എന്താണ് സംഭവിക്കുന്നതെന്നും അത് എത്രത്തോളം തെറ്റാണെന്നും ഈ രാജ്യത്തെയും പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ അഭിപ്രായത്തെയും ബോധ്യപ്പെടുത്താൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം” നിങ്ങൾ യഥാർത്ഥത്തിൽ ഇന്ത്യയുടെ ശക്തി വർദ്ധിപ്പിക്കുന്നവരാണ്. നിങ്ങൾ ഇവിടെ ജീവിക്കുന്നവരാണ്, ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ദയവായി ബോധ്യപ്പെടുത്തുക”.
കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി സംഘത്തിൽ ശാംഭവി ചൗധരി (ലോക് ജനശക്തി പാർട്ടി), സർഫറാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജി എം ഹരീഷ് ബാലയാഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വർ കെ ലത (എല്ലാവരും ബിജെപിയിൽ നിന്ന്), മല്ലികാർജുൻ ദേവ്ദ (ശിവസേന), യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിംഗ് സന്ധു എന്നിവരും ഉൾപ്പെടുന്നു.