റെയിൽവേയുടെ പാരിസ്ഥിതിക മുന്നേറ്റം പാളങ്ങൾക്കിടയിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു, വിപ്ലവകരമായ മാറ്റം.വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്സ് തങ്ങളുടെ വർക്ക്ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്.
70 മീറ്റർ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊർജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്.ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോർജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാർ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം.
റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാർ വൈദ്യുത പദ്ധതി. തീവണ്ടി ഗതാഗതത്തിന് തടസ്സമാകാതെയാണ് പാളങ്ങള്‍ക്കിടയില്‍ പാനലുകള്‍ സ്ഥാപിച്ചത്.
ഈടുനില്‍ക്കുന്നതും കാര്യക്ഷമത ഉറപ്പുനല്‍കുന്നതുമാണ് ഇവ. അറ്റകുറ്റപ്പണിക്കായും കാലാവസ്ഥാ മാറ്റത്തിനനുസരിച്ചും ഇവ മാറ്റിവെക്കാം.ഈ പൈലറ്റ് പദ്ധതി എല്ലാ സോണുകളിലേക്കും റെയില്‍വേ വ്യാപിപ്പിക്കും. കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം റെയില്‍വേ സ്റ്റേഷനുകളില്‍ സാരോർജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ 125 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിലുടെ 120 കിലോവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ദിവസം 450 യൂണിറ്റ് ലഭിക്കും. സ്റ്റേഷൻ ഉപയോഗിക്കുന്ന യൂണിറ്റിന്റെ മൂന്നില്‍ ഒന്നുവരും ഇത്. സ്റ്റേഷൻ മേല്‍ക്കൂരയില്‍ 284 സോളാർ പാനലുകളാണ് ഉള്ളത്.