Banner Ads

വിഷപ്പാമ്പ് കൊലയാളി; ഭാര്യയെ കടിപ്പിച്ച് കൊന്നു, അപകടമരണമാക്കി: മൂന്ന് വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

താനെ : മഹാരാഷ്ട്രയിലെ താനെയിൽ ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായി. ബദ്ലാപ്പൂർ പോലീസാണ് രൂപേഷ് അംബേക്കറിനെ (40)യാണ് അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്.

അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്‌സാക്ഷികളായ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെയാണ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്.

സുഹൃത്തുക്കളായ ഋഷികേശ് രമേഷ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർക്ക് പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്ന് വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ കടിപ്പിച്ച് കൊല്ലുകയായിരുന്നു.