Banner Ads

ക്ഷുഭിതനായി പിണറായി; മില്ലുടമകൾ വരാത്തതിൽ പ്രതിഷേധിച്ച് യോഗം റദ്ദാക്കി

കൊച്ചി : സിപിഎം-സിപിഐ അതൃപ്തിക്കിടെ നെല്ലുസംഭരണ യോഗം മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിൽ മില്ലുടമകൾ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ക്ഷുഭിതനായി മടങ്ങുകയായിരുന്നു. എറണാകുളം ഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിമാരായ ജിആർ അനിൽ, പി പ്രസാദ്, കെഎൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു.

രാവിലെ ഒൻപത് മണിക്ക് യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകൾ എത്തിയില്ലേയെന്ന് ചോദിച്ചു. ഉദ്യോഗസ്ഥരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി മടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരെ മാത്രമാണ് ക്ഷണിച്ചിരുന്നതെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി ഇത് കേൾക്കാൻ തയ്യാറായില്ല. നേരത്തെ ഓൺലൈനായി നിശ്ചയിച്ച യോഗം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് ഓഫ്‌ലൈനായി നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. പോകുന്ന വഴിക്ക് നാളെ (ബുധനാഴ്ച) തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നാളെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഭക്ഷ്യവകുപ്പിൻ്റെ യോഗം ചേരുക. എന്നാൽ നിലവിലെ സിപിഐ മന്ത്രിമാരുടെ അതൃപ്തിയുടെ പശ്ചാത്തലത്തിൽ അവർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ ഈ യോഗം നടക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.