കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സമാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്.
അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.
സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് ശേഷം ജയിലില്‍ പരിശോധനകള്‍ കർശനമാക്കിയിരുന്നു.പതിവ് പരിശോധനകള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയും ചില പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
ഫോണുകള്‍ മാത്രമല്ല മദ്യവും ലഹരി മരുന്നുകളും ജയിലിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.