കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളായ ഇവർ വെന്റിലേറ്ററിലാണ്. ഇവർ ഉൾപ്പെടെ ഒമ്പത് പേരാണ് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത്.
നേരത്തെ രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴ് വയസ്സുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.