കോഴിക്കോട്: ബാലുശ്ശേരിയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.ഭർത്താവിൻ്റെ വീട്ടുകാർ ഇതുവരെ ബന്ധപ്പെട്ടില്ല. ജിസ്‌ന മാനസിക പീഡനത്തിന് ഇരയായെന്നും ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.
സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ കാണാൻ പോലും സമ്മതിച്ചില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭര്‍ത്താവ്.
സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.