കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു. ബന്ധുവീട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 21കാരന്‍ പിടിയില്‍. പറവൂര്‍ പൊഴിക്കര സ്വദേശി അഭിനന്ദാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വാഗമണ്ണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു.
നാല് മാസം മുന്‍പാണ് അഭിനന്ദ് കൊല്ലം കടയ്ക്ക്ല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. എന്നാൽ അതിനുശേഷം സൗഹൃദം മുതലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.
പിന്നീട് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കുളത്തൂര്‍പ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.വാഗമണ്ണിലെ ലോഡ്ജില്‍ എത്തിച്ച ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുളത്തൂര്‍പ്പുഴയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.