ബെംഗളൂരു:താൻ മാപ്പ് പറയില്ലെന്ന് നടൻ കമൽ ഹാസൻ.കന്നഡയും തമിഴും മലയാളവും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളതാണെന്ന കാര്യമാണ് താൻ പറഞ്ഞതെന്നും ദുരുദ്ദേശ്യത്തോടെയല്ല പരാമർശം നടത്തിയതെന്നും പറഞ്ഞ കമൽ, മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു.
അഭിഭാഷകന്‍ ധ്യാൻ ഛിന്നപ്പ കമലിനു വേണ്ടി ഹാജരായി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റ ചോദ്യമാണ് കോടതി ചോദിച്ചത്. മാപ്പ് പറയില്ലെന്ന കമലിന്റെ ഉറച്ച നിലപാട് അഭിഭാഷകൻ കോടതിയെ അറിയിച്ചു.കമൽഹാസൻ കർണാടക ഫിലിം ചേംബറിനു നൽകിയ കത്ത് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
ഒരു കാര്യം വിശദീകരിക്കുന്നതിനു പല വഴികളുണ്ടെന്നും എന്നാൽ മാപ്പ് പറയുന്നതിന് ഒറ്റ മാർഗമേയുള്ളുവെന്നും പറഞ്ഞ കോടതി, മാപ്പ് പറയുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചു.അതിൽ, കമലിന് കന്നഡിഗരോടുള്ള അടുപ്പവും സ്നേഹവുമൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. അത്തരമൊരു കാര്യം നിർബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമൽ അറിയിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് നീട്ടിവച്ച കോടതി ജൂൺ 10ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.