
ചെറുപുഴ : കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചെറുപുഴ പ്രാപ്പൊയിലില്‍ സംഭവം നടക്കുന്നത്. പ്രാപ്പൊയിലിലെ വ്യാപാരിയായ പനങ്കുന്നില്‍ ശീധരന്‍(61) ആണ് മരിച്ചത്. ഭാര്യയായ സ്വനിതയെ (52) വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം ശ്രീധരന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
നിസ്സാര പരിക്ക് സംഭവിച്ച സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധരന് ഭാര്യയോടുള്ള സംശയം നിരന്തരമായ ദാമ്പത്യപ്രശ്നങ്ങൾക്കും വഴക്കുകൾക്കും കാരണമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി ദമ്പതികൾ തമ്മിൽ കടുത്ത ഗാർഹിക തർക്കങ്ങൾ നിലനിന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇന്നലെ രാത്രി 11.50 ഓടെയാണ് ശ്രീധരനും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായത്.
പരിക്കേറ്റ് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെട്ട സ്വനിതയെ കണ്ട് വിവരങ്ങൾ അറിഞ്ഞ് ഓടിയെത്തിയ അയല്‍ക്കാര്‍ എത്തിയപ്പോള്‍, വീടിന് സമീപത്തുള്ള ശ്രീധരന്റെ കട തുറന്നുകിടക്കുന്നതായും താമസിക്കുന്ന മുറിയുടെ പുറത്ത് തൂങ്ങിയ നിലയില്‍ കാണപ്പെടുകയുമായിരുന്നു. ഒറ്റകെട്ടിടത്തിലായിരുന്നു വീടും കടയും പ്രവര്‍ത്തിച്ചിരുന്നത്. ശ്രീധരൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തും. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പ്രാപ്പൊയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം ശ്മശാനത്തില്‍ നടക്കും. മക്കള്‍ ശ്രീരാജ്,അര്‍ജുന്‍.