കോട്ടയം: കാട്ടുപന്നികള്‍ മലയോരകർഷകർക്കുണ്ടാക്കുന്ന നഷ്ടം അത്ര വലുതാണ്. കാട്ടുപന്നിക്കൊപ്പം കുരങ്ങും, മുള്ളൻപന്നിയും, കുറുക്കനും കുറുനരിയുമെല്ലാം കൃഷിയിടങ്ങളില്‍ വിഹരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ എന്ത് നടപടിയെന്ന് ചോദിച്ചാല്‍ പഞ്ചായത്തിനോ വനം വകുപ്പിനോ ഇതൊന്നും കണ്ട ഭാവമില്ല.
പുലർച്ചെ കൃഷിയിടമെത്തുമ്ബോള്‍ ചങ്ക് തകരുന്ന കാഴ്ച. വിളകളെല്ലാം കുത്തിമറിച്ചിട്ട നിലയില്‍. കർഷകന് ഇതെല്ലാം കണ്ണീരോടെ മാത്രമേ കാണാൻ കഴിയൂ. കറുകച്ചാല്‍, പാമ്ബാടി, നെടുംകുന്നം, മണിമല, കങ്ങഴ,നെടുംകുന്നം, മേഖലകളിലാണ് കാട്ടുപന്നി, കുറുനരിയുടെ ശല്യം രൂക്ഷമാകുന്നത്. കടം വാങ്ങിയും പണയംവെച്ചും കൃഷിയിറക്കുന്ന കാർഷികവിളകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നശിക്കുന്നത്.
റബർ, കപ്പ, വാഴ എന്നിവയെല്ലാം കുത്തിമറിക്കുകയാണ്. സമീപകാലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധിപേർക്കാണ് പരിക്കേറ്റത്. ക്ഷീരകർഷകനായ കങ്ങഴ ഇളവുങ്കമലയില്‍ സജീവ് ജോർജിനെ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു.
സ്‌കൂട്ടറില്‍ പാലുമായി പോകുമ്ബോള്‍ കാട്ടുപന്നി ഇടിയ്ക്കുകയായിരുന്നു. എം.എല്‍.എമാർക്ക് നിവേദനംകാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെടുംകുന്നം മേഖലയിലെ കർഷക സംഘടനകളുടെ ഏകോപനവേദി കർഷക മുന്നേറ്റം ഭാരവാഹികളായ അജിത് മുതിരമല, പി.സി മാത്യു, ജോണ്‍സണ്‍ കോശി, സിജോ പി.ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 138 എം.എല്‍.എമാർക്ക് നിവേദനം നല്‍കി.