Banner Ads

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം; ഒരു മാസം കൊണ്ട് പിടികൂടിയത് 17,000 ലിറ്ററിലധികമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വിൽക്കുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ 1,014 പരിശോധനകളിൽ 17,000 ലിറ്ററിലധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

ഈ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ ബ്രാൻഡുകൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

കൂടാതെ, ഏപ്രിൽ മുതൽ സംസ്ഥാനത്തുടനീളം 21,030 ഭക്ഷ്യസുരക്ഷാ പരിശോധനകളാണ് നടത്തിയത്. ഇതിൽ 331 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും 1613 സ്ഥാപനങ്ങളിൽ നിന്ന് 63 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

വ്യാജ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീപാക്കിങ് യൂണിറ്റുകൾ, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന തുടരും. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാം.