
തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുട്ടികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ഗണഗീതം വേണ്ടെന്നും ആർഎസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾ ഇത് നിഷ്കളങ്കമായി പാടിയതല്ലെന്നും പിന്നിൽ ആളുകളുണ്ടെന്നും സതീശൻ ആരോപിച്ചു. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നവകേരള സർവേ സർക്കാർ ചെലവിൽ നടത്തുന്നതിനെയും വിഡി സതീശൻ ശക്തമായി എതിർത്തു. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോഗ്യ മേഖല വെൻ്റിലേറ്റലിലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സിസ്റ്റം തകർത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.