അട്ടപ്പാടി: മൂന്ന് ഏക്കറോളം കൃഷിഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിൽ മനംനൊന്ത് 52കാരനായ കർഷകൻ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശിയായ കൃഷ്‌ണസ്വാമിയെ ഇന്നലെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൃഷ്‌ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികൾ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് വില്ലേജ് ഓഫീസ് ഉപരോധിക്കും. കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതരിൽ ഒരാൾ രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാ കളക്‌ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, തണ്ടപ്പേര് നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയായിരുന്നു എന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.