Banner Ads

ഭാരത് മാതാവിന്റെ ചിത്രം സ്ഥാപിച്ച സംഭവത്തിൽ ; കേരള ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപി.ഐ

ന്യൂഡൽഹി:പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ഭാരത് മാതാവിന്റെ ചിത്രം സ്ഥാപിച്ച സംഭവത്തിൽ കേരള ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപി.ഐ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സി പി ഐ രാജ്യസഭാ എം പി.പി സന്തോഷ് കുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരിപാടിയിൽ നിന്നു ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ തയ്യാറായില്ല. ഇതേ തുടർന്ന് മന്ത്രിയും സർക്കാറും പരിപാടി ബഹിഷ്‌കരിച്ചിരുന്നു.ഗവർണറെ തിരിച്ച് വിളിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ഗുരുതര ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കൂടിയാലോചിക്കാതെ ഭാരതാംബയുടെ പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്‌കരിക്കാൻ നിർബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവർത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും രാജ്‌ഭവനുകളെ ആർ എസ് എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും ഭരണഘടനാ മാനദണ്ഡങ്ങൾ, ഫെഡറൽ തത്വങ്ങൾ.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. ഇത്തരം നടപടികൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ഗവർണർ പദവിയ്ക്ക് നൽകിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണ്. പരാതിയിൽ പറഞ്ഞു.