
ചെന്നൈ: കോഴിപ്പോര് ഒരു സാംസ്‌കാരിക അവകാശമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാൻ അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.മൃഗങ്ങൾ തമ്മിലുള്ള പോര് സംഘടിപ്പിക്കുന്നത് നിലവിലെ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടാകാം എന്ന് സമ്മതിച്ചു.
കൂടാതെ, ‘ആടുകളം’ പോലുള്ള സിനിമകളിൽ ഇത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം.എന്നാൽ, ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട്ടിൽ നിയമം മാറ്റിയതിന് സമാനമായ സാഹചര്യം വന്നാൽ മാത്രമേ കോഴിപ്പോരിന് അനുമതി നൽകാനാകൂ എന്ന് കോടതി വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാനോ അനുമതി നൽകാനോ കഴിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
കത്തിയില്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവേന്തൻ നൽകിയ അപേക്ഷ ജില്ലാ കളക്ടർ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.