
തിരുവല്ല : ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘത്തിൻ്റെ കെണിയിൽ നിന്നും 68 കാരിയെ രക്ഷപ്പെടുത്തിയ ബാങ്ക് ജീവനക്കാരെ അഭിനന്ദിക്കാൻ ജില്ലാ കലക്ടർ നേരിട്ടെത്തി. തിരുവല്ല ബറോഡ ബാങ്കിലെ ജീവനക്കാരെ അഭിനന്ദിക്കാനാണ് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ എത്തിയത്. ബാങ്കിലെത്തിയ കലക്ടറെ ബ്രാഞ്ച് മാനേജറെ നേതൃത്വത്തിൽ ബൊക്ക നൽകി സ്വീകരിച്ചു. വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിൽ ഉള്ള വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന വീട്ടമ്മയാണ് തട്ടിപ്പ് സംഘത്തിൻറെ കെണിയിൽ അകപ്പെട്ടത്.
സംഘത്തിൻറെ തട്ടിപ്പ് തിരിച്ചറിഞ്ഞ് വീട്ടമ്മയെ തട്ടിപ്പ് സംഘത്തിൻറെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് തടഞ്ഞ ബാങ്ക് ജീവനക്കാരൻ വിനോദ് ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഡെൽന ഡിക്സൺ, മറ്റ് ജീവനക്കാർ എന്നിവരെ കലക്ടർ അഭിനന്ദിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവരുടെ ഫോണിലേക്ക് വിഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കനറ ബാങ്കിലെ അക്കൗണ്ട് ആധാർ കാർഡിൽ തിരിമറി നടത്തിയതായി വിവരം കിട്ടിയതായും പറഞ്ഞു. ഇതിന്റെ വിവരം അറിയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു.
തനിക്ക് ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിൽ മാത്രമേ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോൾ അതിന്റെ വിശദാശംങ്ങൾ ചോദിക്കാൻ തുടങ്ങി. ഈ വിവരം മറ്റാരോടും പറയരുതെന്നും നിർദേശിച്ചു. രാത്രി 11.30 ആയപ്പോൾ ഫോൺ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്. പിന്നീട് പിറ്റേദിവസം രാവിലെ 5 മണിക്കു വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവൻ അയച്ചുകൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു. ബാങ്കിലെ ചൊവ്വ രാവിലെയാണ് ഇവർ എത്തിയത്. ഇവരുടെ 3 സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കണമെന്നു പറഞ്ഞു.അക്കൗണ്ടിൽ 21.5 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബാങ്കുകാർ വിവരം ചോദിച്ചപ്പോൾ മക്കൾക്ക് കൊടുക്കാനാണെന്നു പറഞ്ഞു. എഫ്ഡി പിൻവലിച്ച് അക്കൗണ്ടിൽ ഇട്ടു. തുടർന്ന് തുക ട്രാൻസ്ഫർ ചെയ്തുകൊടുക്കാനാവശ്യപ്പെട്ടു.
തുക മാറാൻ അവർ കാണിച്ച അക്കൗണ്ട് പ്രവറ്റ് കമ്പനിയുടെ പേരിലായിരുന്നു. അപ്പോഴാണ് ബാങ്കിലെ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഈ സമയത്തെല്ലാം ഇവരുടെ ഫോണിലേക്ക് ഡിജിറ്റൽ അറസ്റ്റ് നടത്തിയവർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടായിരുന്നു. ഫോണിൽ വന്ന സന്ദേശം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഇവർ വിസമ്മതിച്ചെങ്കിലും പിന്നീട് കാണിച്ചു. അപ്പോൾ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ എന്ന് മുകളിൽ എഴുതിയിരിക്കുന്നതു കണ്ടതോടെ തട്ടിപ്പാണെന്നു മനസ്സിലായി. തുടർന്ന് ഇവരുടെ ഫോൺ വാങ്ങി വിളിച്ച നമ്പർ ബ്ലോക്ക് ആക്കി. ഇത്രയും സമയം ഇവർ കഠിനമായ സമ്മർദത്തിലായിരുന്നു.ബാങ്ക് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ഗൂഢ സംഘത്തിൻറെ നീക്കം തടഞ്ഞത്.