
പത്തനംതിട്ട : ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന് തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഏപ്രിൽ ഒന്നിന് പമ്പയിലെ ആറാട്ടോടെ സമാപനമാകും. മാർച്ച് 31 വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യമുണ്ടാകും.
ആറാട്ട് ദിവസമായ ഏപ്രിൽ ഒന്നിന് നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. ഉത്സവകാലത്ത് ഉച്ചപൂജയ്ക്ക് ശേഷം ഉത്സവബലിയും അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലിയും ചടങ്ങുകളായി നടക്കും. മാർച്ച് 31നാണ് പള്ളിവേട്ട. രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറാട്ടിന് ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ വെച്ച് ഭക്തർക്ക് പറ നിറയ്ക്കാം.
ആറാട്ട് കഴിഞ്ഞ് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവം പൂർത്തിയാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും. മേട മാസത്തെ വിഷു ആഘോഷങ്ങൾക്കായി ഏപ്രിൽ 10ന് വൈകുന്നേരം ശബരിമല നട വീണ്ടും തുറക്കും.