തൃശൂർ: തൃശൂരിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി ; അഞ്ചേക്കറിലെ പടവലം കൃഷി നശിപ്പിച്ചു,കര്ഷകന് വൻ തുക നഷ്ട്ടം,അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് ഇപ്പോൾ പതിവാകുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്.
പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികൾ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.പ്രദേശത്തെ ഉപയോഗശൂന്യമായ പറമ്പുകൾ കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായതായി നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം കുഴുപ്പിള്ളി രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ മണ്ണ് കുത്തിയിട്ട് നശിപ്പിച്ച നിലയിലാണ്.കഴിഞ്ഞ ദിവസം മുതൽ പടവലത്തിന് വില കൂടിയതോടെ തോട്ടത്തിൽ വിളവെടുക്കാൻ എത്തിയപ്പോഴാണ് കൃഷി നശിച്ച നിലയിൽ കർഷകൻ കാണുന്നത്.
കർഷകന് നേരിട്ട നഷ്ടം നികത്താൻ പഞ്ചായത്തും കൃഷിഭവനും ഇടപെടണമെന്ന് കർഷകക്കൂട്ടായ്മ നിലവിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് വളരെ പ്രയാസപ്പെട്ടാണ് കർഷകർ കൃഷിയിറക്കിയത്. ഒറ്റരാത്രിയിൽ കാട്ടുപന്നികൾ ഇറങ്ങി ഭൂരിഭാഗം കൃഷിയും നശിപ്പിച്ചതോടെ കർഷകൻ കടകെണിയിലായ അവസ്ഥയാണ്.