തിരുവനന്തപുരം:പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ മരിച്ചത് 23 പേർ. കഴിഞ്ഞമാസം മാത്രം മൂന്നുപേരുടെ ജീവനാണ് നായകൾ എടുത്തത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരിൽ കൂടുതലും കുട്ടികളാണ്.തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഇതുവരെ പൂർണ്ണതോതിൽ എത്തിയിട്ടില്ല.
എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് സർക്കാർ നിലപാട്.സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതിവിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്.
ഇക്കഴിഞ്ഞ മാസം സംസ്ഥാനത്ത് മൂന്ന് പേർക്ക് പേ വിഷബാധയേറ്റു. അവർ മൂന്ന് പേർക്കും ജീവനും നഷ്ടമായി. ഓരോ മാസവും പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പേ വിഷ ബാധ സ്ഥിരീകരിക്കുന്നവരിൽ ആരും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുമില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്തെ പേവിഷബാധ സ്ഥിരികരിച്ചത് 21 പേർക്കാണ്.
മുഴുവൻ പേരും മരിച്ചു. രണ്ട് പേർക്ക് പേവിഷബാധ സംശയിച്ചു. അവർക്കും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. നായകളെ എബിസി കേന്ദ്രങ്ങളിൽ എത്തിച്ച് വാക്സിൻ നൽകുന്നതിലും നൂലാമാലകൾ ഏറെയുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ഒരു വർഷം 20000 നായകളെ മാത്രമേ എബിസി കേന്ദ്രങ്ങളിൽ എത്തിച്ചു വാക്സിൻ നൽകാനാകു.
എബിസി കേന്ദ്രങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് തദ്ദേശ വകുപ്പിന്റെ നിലപാട്.സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നതില്‍ 40 ശതമാനത്തിലധികവും കുട്ടികളാണ്.എല്ലാ കുട്ടികൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വാക്സിൻ സൗജന്യമായി നൽകും. നിലവിൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാണ് തീരുമാനം.