
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ ബദൽ രാഷ്ട്രീയശക്തിയായി വളരാൻ തമിഴക വെട്രി കഴകം. പ്രധാന മുന്നണികളുമായോ പാർട്ടികളുമായോ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ടിവികെ അധ്യക്ഷൻ വിജയ് പുതുച്ചേരിയിലെ 30 നിയമസഭാ സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി പുതുച്ചേരി നേരിടുന്ന അവഗണനയ്ക്ക് അറുതി വരുത്തുമെന്നും ടിവികെ അധികാരത്തിൽ വന്നാൽ പുതുച്ചേരിക്ക് സംസ്ഥാന പദവി ഉറപ്പാക്കുമെന്നും വിജയ് വാഗ്ദാനം നൽകി.
ജനാധിപത്യം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലേറി ആറ് മാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുമെന്ന് വിജയ് പ്രഖ്യാപിച്ചു. മുതിർന്ന കക്ഷികളെ ആശ്രയിക്കാതെ 30 സീറ്റുകളിലും വിജയം ഉറപ്പാക്കാനാണ് പാർട്ടിയുടെ നീക്കം.