
തിരുവനന്തപുരം: പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.കെ. ശ്രീമതിയും നിഷേധിച്ചിരിക്കുകയാണ്. കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. വിലക്ക് ഉണ്ടെങ്കില്‍ പറയേണ്ടതു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആണ് അല്ലാതെ മുഖ്യമന്ത്രി അല്ലെന്നും ഗോവിന്ദന് വ്യക്തമാക്കി.
വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം. തനിക്കെതിരെ വിരോധമുള്ളവരാണ് ഇതിനു പിന്നിലെന്ന് പി.കെ.ശ്രീമതി പറഞ്ഞു.തനിക്കോ മുഖ്യമന്ത്രിക്കോ അവമതിപ്പുണ്ടാക്കുക എന്നതാണു പിന്നിലുള്ളവരുടെ ലക്ഷ്യം. കൂടാതെ അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി. ”മുഖ്യമന്ത്രി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാ ഇതു പറയുന്നത്.
പാര്‍ട്ടി സെക്രട്ടറി അല്ലേ പറയേണ്ടത്, അല്ലെങ്കില്‍ അഖിലേന്ത്യ നേതൃത്വമല്ലേ പറയേണ്ടത്. ശ്രീമതി പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രിക്കെന്താ പ്രശ്നം” ഗോവിന്ദന് പറഞ്ഞു. ഇത്തരത്തിലൊരു വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടിൽ പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശ്രീമതിയ്ക്ക് ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് സിപിഎം സെക്രട്ടറിയേറ്റില്‍ ശ്രീമതി പങ്കെടുത്തു.
എന്നാല്‍ ഇന്നലെ പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത മാതൃഭൂമി നല്‍കുന്നത്. ഇത് നിഷേധിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും സ്ഥിരീകരിക്കുന്നത് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് തന്നെയാണ്. അതായത് പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്ത ശ്രീമതി ഇനി സെക്രട്ടറിയേറ്റിന് എത്തില്ല.
”ശ്രീമതി കേന്ദ്രത്തിലാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഉള്ളപ്പോള്‍ ഇവിടത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവര്‍ക്കു പങ്കെടുക്കാം. വെറുതെ വാര്‍ത്ത സൃഷ്ടിക്കുകയാണ് പലരും . കഴിഞ്ഞ ആഴ്ചയില്‍ ശ്രീമതി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. മറ്റൊരു കാര്യം പി.കെ.ശ്രീമതി കേരളത്തിലെ കേഡര്‍ അല്ലെന്നുള്ളതാണ് . കേരളത്തിലെ കേഡര്‍ ആയല്ല ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ വന്നത്. നമ്മള് ഇവിടെ നിന്ന് ഒഴിവാക്കിയതാണ്. 75 വയസ്സ് കഴിഞ്ഞ് പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ശ്രീമതി ഒഴിവായതാണ്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ അവരുടെ സേവനം അവിടെ വേണമെന്നുള്ളത് കൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത്.അവര്‍ ഫോക്കസ് ചെയ്യുന്നത് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളിലാണ്. ഇവിടെ ഉള്ളപ്പോള്‍ അവര്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതില്‍ യാതൊരു പ്രശ്നവുമില്ല. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എല്ലാ പ്രാവശ്യവും അതില്‍ പങ്കെടുക്കണമെന്നു നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതെ ആവില്ലേ.
വെറുതെ ഇങ്ങനെ ഓരോന്നു പറയുകയാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കുന്നതില്‍ ശ്രീമതിക്ക് എന്താണ് കുഴപ്പം? കേഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിഭജിച്ചു നല്‍കിയിട്ടുണ്ട്. മറ്റുള്ളതെല്ലാം ശുദ്ധ അസംബന്ധമാണ്” എം.വി.ഗോവിന്ദൻറെ പ്രതികരണം ഇങ്ങനെയാണ്. ഇതില്‍ നിന്ന് തന്നെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ശ്രീമതി ഇനി പങ്കെടുക്കേണ്ടതില്ലെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതു നിലപാട് എന്ന് വ്യക്തമാകുകയാണ്.
പിണറായി വിലക്കി എന്നതിനെയാണ് ഗോവിന്ദന് തള്ളുന്നതെന്നാണ് സാരം. അതായത് സംസ്ഥാന നേതൃത്വം കൂട്ടായി ശ്രീമതിയെ കേരളാ കേഡറില്‍ നിന്നും ഒഴിവാക്കി എന്ന് വേണം വിലയിരുത്താന്‍. ശ്രീമതി ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്, എന്നെക്കുറിച്ച് ഇന്ന് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതം മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്നാണ്.