
ആലപ്പുഴ : സംസ്ഥാനത്ത് നായർ-ഈഴവ ഐക്യം അനിവാര്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ കൂട്ടായ്മ മറ്റ് സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനല്ലെന്നും മറിച്ച് സമുദായങ്ങളുടെ നിലനിൽപ്പിനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായാടി മുതൽ നമ്പൂതിരി വരെ എന്ന വാദം എസ്എൻഡിപി നേരത്തെ തന്നെ ഉയർത്തിയതാണ്.
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചത് മുസ്ലിം ലീഗാണെന്നും സംവരണ വിഷയത്തിൽ തന്നെ മുൻനിർത്തി ലീഗ് നടത്തിയ നീക്കങ്ങളിൽ താൻ ചതിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. താൻ മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്ലിം ലീഗിനുള്ളിലെ വർഗ്ഗീയതയെയാണ് താൻ എതിർക്കുന്നത്.
തന്റെ മലപ്പുറം പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് തന്നെ വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷമായ പരിഹാസമാണ് വെള്ളാപ്പള്ളി നടത്തിയത്. വിഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.