തിരുവനന്തപുരം: പഠിക്കുന്ന കാലത്ത് ചീനിവിള വഴി രാവിലെ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അമല്‍ നിരവധിതവണ നിവേദനം നല്കി. ഒരു വിദ്യാർഥിയുടെ നിരന്തരമായ ആവശ്യം കെ.എസ്.ആർ.ടി.സി. ഒടുവില്‍ സഫലമാക്കി. ഇതോടെ അമലിന്റെ യാത്ര സ്ഥിരമായി ഈ ബസിലായി.പഠിക്കുന്ന കാലത്ത് നിരന്തരം നിവേദനം നല്കി, നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് സർവീസ്.
വർഷങ്ങള്‍ക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനും അതേ ബസ് തന്നെ അമല്‍ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതയാത്രയിലും അമലിനു കൂട്ടായികെഎസ്ആർടിസി ബസ്.ചീനിവിള അരുണ്‍ നിവാസില്‍ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകൻ അമലാണ് ചെങ്കല്‍ ക്ഷേത്രസന്നിധിയില്‍ താലികെട്ടാൻ പോകാൻ കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ് താലികെട്ടിയ അഭിജിതയും.
ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അമല്‍ ഇതേ ബസില്‍ തന്നെയാണ് ജോലിക്കു പോകുന്നത്. അടുത്ത സ്റ്റോപ്പില്‍നിന്നു കയറുന്ന അഭിജിതയെ പരിചയപ്പെട്ടതും ഇതേ ബസില്‍വെച്ചായിരുന്നു. ഇൗ അടുപ്പമാണ് ഇപ്പോള്‍ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലെത്തിയത്. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ കതിർമണ്ഡപത്തിലേക്കുള്ള യാത്രയ്ക്കും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമല്‍ പറഞ്ഞു.