
പത്തനംതിട്ട: അടൂർ സിപിഎം ഭരണസമിതിയുള്ള അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബാങ്ക് പ്രസിഡന്റായിരുന്ന പൊന്താമര പിള്ള തന്നെ അഴിമതി ആരോപണങ്ങൾ ശരിവെച്ച് രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് സമരം കടുപ്പിച്ചത്.
75 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് തന്റെ തലയിൽ കെട്ടിവെക്കാൻ ബോർഡ് അംഗങ്ങളായ സഹപ്രവർത്തകർ ശ്രമിക്കുന്നതായി ബാങ്ക് പ്രസിഡന്റായിരുന്ന പൊന്താമര പിള്ള ആരോപിച്ചു.മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പൊന്താമര പിള്ള പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
ബാങ്കിൽ നടന്ന വൻ അഴിമതിയിൽ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റവാളികളെ സംരക്ഷിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ മാർച്ച്.സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ അഴിമതി ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.