മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചേളാരി സ്വദേശിയായ 11 വയസ്സുകാരനാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്രവ പരിശോധനാ ഫലം ഇന്നലെ പോസിറ്റീവായി. ഇതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തെ കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ്സുകാരിയുടെ സഹോദരൻ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പനി ബാധിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ച ഏഴ് വയസ്സുകാരന്റെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ, പനി പൂർണമായി ഭേദമാകുന്നതുവരെ നിരീക്ഷണം തുടരാൻ ആശുപത്രി സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണ്. കൂടാതെ, രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49-കാരന്റെ ആരോഗ്യനിലയിലും മാറ്റമൊന്നുമില്ല. രോഗം പടരുന്നത് തടയാൻ, മുൻകരുതലെന്ന നിലയിൽ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.