ഇടുക്കി : പടയപ്പ ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി.
ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.കഴിഞ്ഞ മാസമാണ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിനു മുന്നിൽ പടയപ്പ പ്രത്യക്ഷപ്പെട്ടത്. സ്കൂൾ വിട്ട് വരുന്ന വഴിയിലാണ് സംഭവമുണ്ടായത്.
ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആനയെ കണ്ട് ബസ് നിർത്തിയെങ്കിലും , ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കുട്ടികൾ പേടിച്ച് നിലവിളിച്ചു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.