കോഴിക്കോട് : എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയില്‍ വീട്ടിലെ പാചകക്കാരിയും ബന്ധുവും പിടിയില്‍. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് ദിവസം മോഷണം നടത്തിയത്. 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.
കേസില്‍ പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റർ ചെയ്തില്ല. തുടർന്ന്, എം.ടി.യുടെ ഭാര്യ എസ്.എസ് സരസ്വതി വീട്ടില്‍വെച്ച് രാത്രി ഒമ്പതരയോടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു.
സെപ്‌റ്റംബർ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് നൽകിയ പരാതിയില്‍ പറയുന്നത്. കിടപ്പുമുറിയിലുള്ള അലമാരയില്‍ ലോക്കറില്‍ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ത്തന്നെ ഉണ്ടായിരുന്നു.
ലോക്കറില്‍നിന്ന് നഷ്ടപെട്ട ആഭരണങ്ങള്‍ ബാങ്ക് ലോക്കറിലോ മറ്റ് എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നതു കൊണ്ടാണ് പരാതി രേഖാമൂലം നല്‍കാൻ വൈകിയതെന്നാണ് വീട്ടുകാർ പോലീസില്‍ അറിയിച്ചിട്ടുള്ളത്. അലമാര കുത്തിപ്പൊളിച്ചതായിട്ടോ വീട്ടില്‍ എവിടേയും കവർച്ച നടന്നതായിട്ടോ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. അലമാര വെച്ച മുറിയില്‍ ഒരിടത്തുവെച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.