Banner Ads

മൂന്നാർ വീണ്ടും വന്യജീവി ഭീതിയിൽ: സർക്കാരിന്റെയും വനംവകുപ്പിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

ഇടുക്കി : നൂറു കണക്കിന് വിനോദസഞ്ചാരികള്‍ അനുദിനം എത്തുകയും നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും നിരന്തരം വന്യജീവികള്‍ എത്തുന്നത് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. പ്രശ്്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.നൂറുകണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാര്‍ ടൗണില്‍ ഓരോ ദിവസവും എത്തുന്നത്.

ഇതിനു പുറമേ ടൗണിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് കുടുംബങ്ങളും താമസിച്ചു വരുന്നു. ഇവര്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വന്യജീവികള്‍ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും സൈ്വര്യവിഹാരം നടത്തുന്നത് ജനങ്ങളില്‍ പരിഭ്രാന്ത്രി പടര്‍ത്തുകയാണ്. കഴിഞ്ഞ മൂന്നാര്‍ ടൗണിനോടു തൊട്ടു ചേര്‍ന്ന് ഇക്കാനഗറില്‍ കടുവയെ കണ്ടതോടെ പരിസരവാസികള്‍ ആശങ്കയിലാണ്.

മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കവേയാണ് കടുവ അവരുടെ കണ്ണില്‍പ്പെടുന്നത്. റോഡില്‍ ഏറെ നേരം കിടക്കുകയായിരുന്ന കടുവ മാറിയ ശേഷമാണ് സഞ്ചാരികള്‍ക്ക് കടന്നു പോകാനായത്. നാളുകള്‍ക്കു മുമ്പ് ടൗണിലെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയ്ക്കു സമീപമാണ് കാട്ടാന എത്തിയത്. അര്‍ധരാത്രിയോടെ എത്തിയ കാട്ടാന രാവിലെ ആറിനു ശേഷമാണ് മടങ്ങിയത്.

സമീപത്തുള്ള വീടുകള്‍ക്കു സമീപവും കാട്ടാന ഏറെ നേരം നിലയുറപ്പിച്ചിരുന്നു. തൊട്ടടുത്തുള്ള ദിവസം ടൗണിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിനു സമീപവും കാട്ടുപോത്ത് എത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മൂന്നാര്‍ ടൗണിനു സമീപത്തുള്ള കെഎസ്ഇബി ഓഫീസിനു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇവിടെ പുലിയുടെ കാല്‍പ്പാടുകള്‍ കാണുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് പിന്തുടര്‍ന്ന് ഓ്ടിച്ച കാട്ടാനയുടെ മുമ്പില്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.ജനവാസമേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നതിന് തടയാന്‍ ഉത്തരവാദിത്വമുള്ള വനം വകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്.