Banner Ads

കെപിസിസി അധ്യക്ഷൻ, പിഎം ശ്രീ: രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ചർച്ച പൂർത്തിയാക്കി അദ്ദേഹം കേരള ഹൗസിലേക്ക് മടങ്ങിയെങ്കിലും, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാൻ തയ്യാറായില്ല. കേരളത്തിലെ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.

പാർട്ടിക്ക് ഒരു മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാടിലാണ് അദ്ദേഹം. വിഷയം വൈകാതെ പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി സൂചനയുണ്ട്.അതേസമയം, വിവാദമായ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് വിവരം. കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ പിഎം ശ്രീ കരാറിൽ ഒപ്പിടണമെന്നതാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും അദ്ദേഹം ഈ കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലിൽ എഐസിസി ഉറച്ചുനിൽക്കുകയാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമുള്ള ഒരുവിഭാഗം നേതാക്കളും നീക്കത്തെ എതിർക്കുന്നു. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെങ്കിലും, കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിനോട് എഐസിസിക്ക് അനുകൂല നിലപാടല്ലുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം ഈ നിലപാട് വ്യക്തമാക്കിയിരുന്നു.