
തിരുവനന്തപുരം : കർക്കിടക വാവുബലിയോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി. ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതൽ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിനും സർവീസുകൾ സുഗമമാക്കുന്നതിനുമായി പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 68ഓളം ബസ്സുകളാണ് സ്പെഷ്യൽ സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്.
ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ (വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട്) -10 ബസുകൾ, സിറ്റി യൂണിറ്റിന് കീഴിൽ (വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല) – 10 ബസുകൾ, പാപ്പനംകോട് യൂണിറ്റിന് കീഴിൽ (കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ) – 10 ബസുകൾ, കണിയാപുരം യൂണിറ്റ് (നെടുമങ്ങാട്, വിതുര) – 4 ബസുകൾ, കിളിമാനൂർ ഡിപ്പോ – 2 ബസുകൾ, കൂടാതെ വിവിധ പ്രധാന ഡിപ്പോകളിൽ നിന്നായി മുപ്പതോളം അധിക ഓർഡിനറി ബസുകളും സർവീസ് നടത്തും.