
ചെന്നൈ : മലയാളികൾക്കും തമിഴ് മക്കൾക്കും ഒരുപോലെ അഭിമാന നിമിഷം. സിനിമയുടെ വെള്ളിവെളിച്ചവും കോടികളുടെ പ്രതിഫലവും ഉപേക്ഷിച്ച് ജോസഫ് വിജയ് എന്ന ദളപതി ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങോടെ തമിഴ് രാഷ്ട്രീയം പുതിയൊരു ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ്.
ഒരുകാലത്ത് ഈ മുഖമൊക്കെ ആരെങ്കിലും കാണാൻ വരുമോ എന്ന് ചോദിച്ച് പരിഹസിച്ചവർക്ക് മുന്നിലൂടെയാണ് വിജയ് ഇന്ന് അധികാരത്തിന്റെ ഉന്നതശ്രേണിയിലേക്ക് നടന്നു കയറുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകർ ആഘോഷമാക്കുമ്പോൾ പഴയൊരു കയ്‌പ്പേറിയ ഓർമ്മ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.
ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിച്ച വേളയിലായിരുന്നു ആ സംഭവം. ദക്ഷിണേന്ത്യയിലെ വമ്പൻ താരങ്ങളെല്ലാം അണിനിരന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയായിരുന്നു മുഖ്യാതിഥി. ജൂനിയർ താരങ്ങൾക്ക് പോലും മുൻനിരയിൽ സീറ്റുകൾ അനുവദിച്ചപ്പോൾ സൂപ്പർതാരമായ വിജയിക്ക് ഇരിപ്പിടം പോലും ഒരുക്കിയില്ല.
പരാതിയോ പരിഭവമോ ഇല്ലാതെ ഏറ്റവും പിന്നിലെ നിരയിൽ ആൾക്കൂട്ടത്തിൽ ഒരാളായി അദ്ദേഹം ഇരുന്നു. അന്ന് ആ സദസ്സിൽ അവഗണിക്കപ്പെട്ട അതേ വിജയ് ഇന്ന് അതേ തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അത് കാലം കരുതിവെച്ച മധുരപ്രതികാരം കൂടിയായി മാറുന്നു.