
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിൽ ചിക്ലിയ ക്രോസിംഗിന് സമീപം രാത്രി 8:30ഓടെയായിരുന്നു അപകടം. ഏകദേശം 35 തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ പിക്അപ്പ് വാൻ നിയന്ത്രണം വിട്ട് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ മറുവശത്തേക്ക് തെന്നിമാറി എസ്യുവിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ പത്ത് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ധാർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഛത്രപാൽ സിംഗ് അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അനുശോചനം രേഖപ്പെടുത്തി.