
പാലക്കാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പട്ടാമ്പി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥിയായി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി. തീരുമാനത്തിനൊപ്പം പ്രചരണത്തിനും തുടക്കമായി.കഴിഞ്ഞ തവണ പട്ടാമ്പിയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച റിയാസ് മുക്കോളിയെ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് യൂത്ത് കോൺഗ്രസും ഒരു വിഭാഗം കോൺഗ്രസുകാരും പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ റിയാസിനെ ഒഴിവാക്കി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതൃത്വത്തെയും യുവാക്കളെയും ചൊടിപ്പിച്ചത്. മണ്ഡലത്തിൽ സജീവമായിരുന്ന റിയാസ് മുക്കോളിക്കുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാഫി പട്ടാമ്പി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഷാഫി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറ്റിംഗ് എംഎൽഎയായ LDF സ്ഥാനാർഥി മുഹമ്മദ് മുഹ്സിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ ഒരുങ്ങുന്ന യുഡിഎഫിന്, സ്വന്തം പാളയത്തിലെ ഈ വിള്ളൽ വലിയ തിരിച്ചടിയാകും. വോട്ടുകൾ ഭിന്നിക്കുന്നത് എൽഡിഎഫിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. വിമത നീക്കത്തിൽ നിന്ന് ഷാഫി പട്ടാമ്പിയെ പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.